കടയ്ക്കാവൂർ പോക്‌സോ കേസ്: പോലീസിനെതിരെ ആരോപണം; ഐജി അന്വേഷണം ആരംഭിച്ചു

mother1

തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പോലീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് അന്വേഷണം തുടങ്ങും. കേസ് ഫയലുകൾ ഐജി വിളിപ്പിച്ചു. കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളിൽ പോലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ എന്നതടക്കം അറിയുന്നതിനാണ് ഫയലുകൾ വിളിപ്പിച്ചിരിക്കുന്നത്.

പോലീസ് വീഴ്ച്ച ഉറപ്പായാൽ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. അതേസമയം കേസിൽ എടുത്ത നടപടിക്രമങ്ങളിൽ വീഴ്ച്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കടയ്ക്കാവൂർ പോലീസ്. ബാലക്ഷേമസമിതിയുടെ ആരോപണത്തിനടക്കം പോലീസ് മറുപടി നൽകും.

ഭർത്താവ് വ്യാജ പരാതിയാണ് നൽകിയതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ഇന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും. അമ്മക്കെതിരെ പരാതി നൽകിയ കുട്ടിയെ പരിശോധനകൾക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും പോലീസ് ശ്രമമുണ്ട്. കേസിന്റെ ആദ്യഘട്ടമായ പരാതി മുതൽ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവൻ നടപടികളും ഐജി പരിശോധിക്കും.

ആറ്റിങ്ങൽ ഡിവൈഎസ്പിയിൽ നിന്നും കടയ്ക്കാവൂർ എസ്‌ഐയിൽ നിന്നും വിവരങ്ങൾ ആരായും. കേസ് കെട്ടിച്ചമച്ചതാണെന്നു കാട്ടി സമഗ്രാന്വേഷണമാവശ്യപ്പെട്ട് കുടുബം നൽകുന്ന പരാതിയും ഐജിയായിരിക്കും അന്വേഷിക്കുക. പോലീസിനെതിരെ ബാലക്ഷേമസമിതി നൽകുന്ന പരാതിയും ഐജിയ്ക്ക് കൈമാറിയേക്കും. വിവാദമായ പോക്‌സോ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും സാധ്യതയുണ്ട്.

Exit mobile version