നടന്നുപോവുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികൻ; പിടയുന്നത് കണ്ടിട്ടും ബൈക്ക് നിർത്താതെ ക്രൂരത; നഷ്ടപ്പെട്ട ജീവനെയോർത്ത് കണ്ണീരോടെ ഒരു നാട്

പനമരം: മാതാവിന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയിൽ വെച്ച് പിഞ്ച് കുഞ്ഞിനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. നടന്നുപോകുന്നതിനിടെയാണ് പനമരം പരക്കുനിയിൽ വാഴയിൽ നിഷാദിന്റെയും ഷഹാനയുടെയും ഏകമകളായ മൂന്നുവയസുകാരി സഹറ ഫാത്തിമയെ ബൈക്ക് വന്നിടിച്ച് തെറിപ്പിച്ചത്. കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റെന്ന് ഉറപ്പായിട്ടും പിടയുന്ന ജീവനെ തിരിഞ്ഞുപോലും നോക്കാതെ ബൈക്ക് യാത്രികൻ കടന്നുകളയുകയായിരുന്നു.

പരിക്കേറ്റ് നിരത്തിൽ കിടക്കുകയായിരുന്നു കുഞ്ഞിനെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പക്ഷെ, ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ ഒരു നാടാകെ പ്രാർത്ഥനയിൽ ആയിരുന്നു. എന്നാൽ, തിരിച്ചുവരുമെന്ന് നാടിന്റെ മുഴുവൻ പ്രാർത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി സഹറ ഒടുവിൽ മരണത്തിന് കീഴടങ്ങി.

മീനങ്ങാടി ചണ്ണാളിയിലെ മാതാവിന്റെ വീട്ടിലേക്ക് കുഞ്ഞ് സഹറ നടന്നുപോകുന്നതിനിടെയാണ് ഇടവഴിയിൽ നിന്ന് കയറിവന്ന പൾസർ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയതിനെ തുടർന്ന് മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version