സുധാകരന്‍ വരട്ടെ! പരീക്ഷണത്തിന് സമയമില്ലെന്ന് അണികള്‍; കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സുകള്‍, പാര്‍ട്ടിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് നേതാക്കന്മാര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപമാണ് നടക്കുന്നത്. പല ജില്ലകളിലും ഡിസിസികള്‍ക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ കെ സുധാകരനെ അനുകൂലിച്ച് നാട്ടില്‍ ഫ്‌ലക്‌സുകള്‍ ഉയരുകയാണ്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട ഫ്‌ലക്‌സുകളാണ് കെപിസിസി ആസ്ഥാനത്ത് ഉയര്‍ന്നത്. യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു സംഘടനകളുടെ പേരിലാണ് ഫ്‌ലക്‌സ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.

സമാന ഫ്‌ലക്‌സുകള്‍ എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ അടക്കം നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാര്‍ട്ടിയില്‍ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികള്‍ക്കുമുളളത്. പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുന്‍പേ ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ കാണും. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടും.

Exit mobile version