പ്രശസ്തനായതില്‍ അസൂയ; അബ്ദുള്‍കലാം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു, പ്രതി പിടിയില്‍

കൊച്ചി; എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസന്‍ കൊല്ലപ്പെട്ടു. ശിവദാസന്‍ പ്രശസ്തനായതിലുള്ള അസൂയ മൂത്ത് പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷ് ചവിട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മറൈന്‍ ഡ്രൈവിലെ കലാം പ്രതിമയില്‍ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ശിവദാസന്‍ മലയാളികളുടെ കൈയ്യടി നേടിയിരുന്നു. കോയിവിള സ്വദേശിയാണ് ശിവദാസന്‍.വാര്‍ത്തകളിലൂടെ പ്രശസ്തനായ ശിവദാസന്റെ ജീവിതം സമൂഹമാധ്യമങ്ങളിലും വൈറലായി.

ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതു പതിവായിരുന്നു. അടുത്തിടെയാണ് ശിവദാസന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മറൈന്‍ ഡ്രൈവില്‍ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനല്‍കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു.

ഇതില്‍ അസൂയ മൂത്ത പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലെ അസ്വാഭാവിക മുറിവുകള്‍ പരിശോധനയില്‍ കണ്ടതിനെത്തുടര്‍ന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വടി എന്ന് അറിയപ്പെടുന്ന രാജേഷ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരനായ ഇയാളും സംഘവുമാണു മറൈന്‍ ഡ്രൈവില്‍ പല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്.കൊലപാതക ശേഷം തെളിവുകള്‍ നശിപ്പിക്കാനും രാജേഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതോടെ മറ്റു ചിലരുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാല്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു. ശിവദാസന്‍ 2 തവണയാണ് എ.പി.ജെ. അബ്ദുല്‍ കലാമിനെ നേരിട്ടു കണ്ടത്.

ആ ഓര്‍മകളിലാണ്, 2016 മുതല്‍ നിത്യവും പ്രതിമ വൃത്തിയാക്കി, പൂക്കള്‍ വച്ച് അലങ്കരിക്കുന്നത്. നടപ്പാതയിലെ നടത്തക്കാര്‍ക്കു സുപരിചിതനായ ശിവദാസന്‍, മറൈന്‍ ഡ്രൈവില്‍ നിന്നു തന്നെ ശേഖരിക്കുന്ന പൂക്കള്‍ കൊണ്ടാണു പ്രതിമ അലങ്കരിക്കുന്നത്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കുന്ന ശിവദാസന്‍, നടപ്പാതയില്‍ തന്നെയാണ് അന്തിയുറങ്ങുന്നത്.

Exit mobile version