മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നത് ബിജെപി പ്രവര്‍ത്തകന്‍, പോലീസ് പിടിയില്‍, കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

കുണ്ടറ: മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാല്‍ (53) കുത്തേറ്റു മരിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരില്‍ അശോകനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ അശോകന്‍, സിപിഎം പ്രവര്‍ത്തകമായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അടുത്തിടെയാണ് ഡല്‍ഹി പോലീസില്‍നിന്ന് വിരമിച്ച അശോകന്‍ നാട്ടിലെത്തിയത്.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ: അശോകനും മണിലാലും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയില്‍ നാട്ടുകാര്‍ കൂടിനിന്ന് രാഷ്ട്രീയചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ മദ്യലഹരിയില്‍ അശോകന്‍ അസഭ്യവര്‍ഷം നടത്തി.

ഇതുകേട്ടുകൊണ്ടുവന്ന മണിലാല്‍ അശോകനോട് കയര്‍ത്തു. വീണ്ടും അസഭ്യവര്‍ഷം തുടര്‍ന്നപ്പോള്‍ അശോകനെ മണിലാല്‍ അടിച്ചു. അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നില്‍നിന്നെത്തി അശോകന്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

രക്തത്തില്‍ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ അതുവഴിവന്ന കാറില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒളിവില്‍പോയ പ്രതിയെ രാത്രിവൈകി കിഴക്കേ കല്ലട പോലീസ് പിടികൂടി.

അതേസമയം, ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം. മണിലാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സിപിഎം നേതൃത്വത്തില്‍ കുണ്ടറ മണ്ഡലത്തിലെ മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുക. ഉച്ചക്ക് ഒരു മണി മുതല്‍ നാല് മണിവരെയാണ് ഹര്‍ത്താല്‍.

Exit mobile version