‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’; ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

hareesh peradi | big news live

തൃശ്ശൂര്‍: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി. ‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാമ്പസിനാണ് ആര്‍എസ്എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ ആണ് നാമകരണം പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്ഥാപനത്തിന്റെ പേര്.

അതേസമയം കേരളത്തിലെ മുന്‍നിര ഗവേഷണ സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറിന്റെ പേരിടുന്നതില്‍ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള മോഡിസര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്നാണ് സിപിഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചത്. കേരള സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍എസ്എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നിലെന്നും കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണം എന്നും എംഎ ബേബി ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറിന്റെ പേര് കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥന്‍ പറഞ്ഞത്. ശാസ്ത്രജ്ഞരുടെ പേരാണ് സെന്ററിന് കൊടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നത് ആര്‍എസ്എസ് കേരളത്തിലും നടപ്പാക്കുന്നുവെന്നും ശബരീനാഥന്‍ എംഎല്‍എ പറഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധമാണ് ഉള്ളത് എന്നാണ് ശശി തരൂര്‍ എംപി ചോദിച്ചത്. മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന പരാമര്‍ശത്തിന്റെ പേരിലാണ് ഗോള്‍വാള്‍ക്കര്‍ ഓര്‍മിക്കപ്പെടേണ്ടതെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version