കേരളത്തില്‍ അതീവ ജാഗ്രത, 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റാവും, അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം ആറു മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമാകും.

ഈ തീവ്രന്യൂനമര്‍ദം 12 മണിക്കൂറിനകം ബുറേവി ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ശ്രീലങ്കന് തീരത്തെത്തും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിശക്തമായ കാറ്റിനും അതീതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും.

ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില് യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

നാളെ മുതല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കന്‍ തീരങ്ങളില്‍ 75 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളതീരത്തുനിന്ന് കടലില്‍പ്പോകുന്നത് നിരോധിച്ചു.

Exit mobile version