എംസി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് ജാമ്യമില്ല; ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്. കമറുദ്ദീന്
ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജ്വല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കമറൂദ്ദീന്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ബിസിനസ് പരാജയപ്പെട്ടു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ച വരാന്‍ കാരണമെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു. കമറുദ്ദീന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നിക്ഷേപത്തില്‍ വന്‍ തിരിമറി നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമറുദ്ദീനെ ചില കേസുകളില്‍ കൂടി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടുതല്‍ പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും 75 കേസുകള്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാട് കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി കമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് അശോക് മേനോനാണ് പരിഗണിച്ചത്.

നിക്ഷേപകരെ വഞ്ചിച്ച് 130 കോടി തട്ടിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎല്‍എ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്‌ക്കെതിരെ നേരത്തെ കേസെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

Exit mobile version