നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍, കെട്ടിക്കിടന്ന് നശിച്ചത് നിരവധി പുതപ്പുകളും വസ്ത്രങ്ങളും; സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ, പ്രതിഷേധം

മലപ്പുറം: രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍. നിലമ്പൂരില്‍ പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധിനല്‍കിയ ഭക്ഷ്യകിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ സൂക്ഷിച്ചിരുന്ന കടമുറി വാടകകയ്ക്കെടുക്കാന്‍ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

നിലമ്പൂരിലെ പ്രളയബാധിതര്‍ക്കായി കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ചത്. പഴയ നഗരസഭ ഓഫീസിനുമുന്നിലെ വാടക കെട്ടിടത്തില്‍ മാസങ്ങളായി കെട്ടിക്കിടന്ന കിറ്റുകള്‍ കാലപ്പഴക്കത്തിലാണ് നശിച്ചത്.

ഭക്ഷ്യധാന്യങ്ങള്‍, പുതപ്പുകള്‍, വസ്ത്രങ്ങള്‍ മറ്റ് പ്രളയസഹായങ്ങള്‍ എന്നിവയാണ് നശിച്ച നിലയില്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങളുള്‍പ്പടെ പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ സിഎന്‍ജി റോഡ് ഉപരോധിച്ചു.

വയനാട് , മലപ്പുറം ജില്ലകളിലേക്കായി ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളടങ്ങുന്ന പ്രളയദുരിത സഹായമാണ് രാഹുല്‍ ഗാന്ധി എംപി നല്‍കിയിരുന്നത്. ഇതിനുപുറമെ മറ്റിടങ്ങളില്‍ നിന്ന് പ്രളയസഹായമായി ലഭിച്ച വസ്തുക്കളും മുറിയില്‍ നിന്ന് കണ്ടെത്തിയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

എത്രയോ പേര്‍ക്ക് സഹായമാകുന്ന ഭക്ഷ്യവസ്തുക്കളാണ് ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ വഴി വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ഈ കിറ്റുകള്‍ ഇത്തരത്തില്‍ പലയിടങ്ങളിലും കെട്ടികിടക്കുന്നുണ്ടെന്നും നശിച്ചുപോയിട്ടുണ്ടെന്നും ആരോപണമുണ്ട്.

Exit mobile version