ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാനെത്തി; മതില്‍ ചാടിക്കടന്ന് മോഷ്ടാക്കളെ തുരത്തിയോടിച്ച് തെരുവുനായ, ചുറ്റുമതിലിന് പുറത്ത് നായ എന്നും കാവലുണ്ടെന്ന് നാട്ടുകാര്‍

കല്‍പ്പറ്റ: ക്ഷേത്രം കൊള്ളയടിക്കാനെത്തിയ നാലംഗ സംഘത്തെ തുരത്തിയോടിച്ച് തെരുവുനായ. വയനാട് ജില്ലയിലെ കേണിച്ചിറയ്ക്ക് അടുത്ത് പൂതാടി മഹാശിവക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തെരുവുനായയുടെ കുരകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു.

ക്ഷേത്രത്തിലെ വിഗ്രഹവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാനെത്തിയതായിരുന്നു നാലംഗ സംഘം. ക്ഷേത്രത്തിനകത്ത് കടന്ന് മോഷ്ടിക്കുന്നതിനായി ഇവര്‍ രണ്ട് ദിവസം മുന്‍പ് തന്നെ പ്‌ളാനൊക്കെ നടത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് സ്ഥലത്തെത്തി ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. ഒന്നരയാള്‍ പൊക്കമുള്ള ചുറ്റുമതില്‍ രാത്രി ചാടി കടക്കുന്നതിനായി സമീപത്ത് നിന്നും ഒരു പലകയുടെ തട്ടും കണ്ടെത്തി.

ശേഷം സംഭവദിവസം മോഷ്ടാക്കള്‍ മതില്‍ ചാടിക്കടന്ന് ക്ഷേത്രത്തിനകത്തെത്തി. എന്നാല്‍, ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന തെരുവുനായ ഇവരുടെ ലക്ഷ്യങ്ങളെല്ലാം തകര്‍ത്തു. മോഷ്ടാക്കളെ കണ്ടതും നായ കുരച്ചെത്തി.തെരുവുനായയുടെ കുര കേട്ട് സമീപത്ത് തന്നെ താമസിക്കുകയായിരുന്ന ശാന്തിക്കാരന്‍ ഓടിയെത്തി.

എന്നാല്‍, ശാന്തിക്കാരന്‍ നേരെ മോഷ്ടാക്കള്‍ കത്തിയുമായി തിരിഞ്ഞു. ഇതോടെ ഉച്ചത്തില്‍ കുരച്ച് നായ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ രക്ഷപെടാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. നാട്ടുകാരെത്തി നാലംഗ സംഘത്തെ പോലീസിലേല്‍പ്പിച്ചു.

എന്നും ക്ഷേത്രത്തിനു പുറത്താണ് നായ കിടക്കാറുള്ളത്. ഒന്നരയാള്‍പ്പൊക്കമുള്ള ചുറ്റുമതില്‍ നായ എങ്ങനെ ചാടിക്കടന്നുവെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Exit mobile version