വിദേശത്തെ ജോലി നഷ്ടമായതോടെ ബിസിനസ് തുടങ്ങാൻ കടം നൽകിയ പണം തിരിച്ച് ചോദിച്ചു; സഹോദരീ ഭർത്താവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് കെഎസ്ആർടിസി ഡ്രൈവർ

അമ്പലപ്പുഴ: ജോലിയുണ്ടായിരുന്ന സമയത്ത് കടം നൽകിയ പണം ജോലി നഷ്ടമായി പ്രതിസന്ധിയിലായതോടെ തിരികെ ചോദിച്ചതിന് സഹോദരിയെയും ഭർത്താവിനെയും ആക്രമിച്ച് യുവാവ്. പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടിൽ സന്ധ്യ(43) ഭർത്താവ് രാജശേഖരൻ(52) എന്നിവര്ക്കാണ് പരിക്കേറ്റത്. സംഭവവത്തിൽ സന്ധ്യയുടെ സഹോദരൻ ബി ബൈജു (39)വിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു.

എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആണ് ബൈജു. ബൈജുവിന്റെ വീടിന്റെ നിർമ്മാണ സമയത്ത് സഹോദരീ ഭർത്താവായ രാജശേഖരൻ പണം കടം കൊടുത്തിരുന്നു. വിദേശത്ത് ജോലിയുണ്ടായിരുന്ന രാജശേഖരന് കോവിഡ് പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയ രാജശേഖരൻ കച്ചവടം തുടങ്ങുന്നതിനായി ഭാര്യാ സഹോദരനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ ചോദിച്ചത് ദഹിക്കാതിരുന്ന ബൈജു പ്രകോപിതനാവുകയും മരത്തടികൊണ്ട് രാജശേഖരന്റെ തലക്കടിക്കുകയായിരുന്നു.

തടയാനെത്തിയ സന്ധ്യയേയും അക്രമിച്ചു. ഗുരുതര പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version