എഎന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ..! മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചയുടെ മാര്‍ച്ച് അക്രമാസക്തം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു

വീണ്ടും ശബരിമല വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി ബിജെപിയും യുവമോര്‍ച്ചയും.

തിരുവനന്തപുരം: വീണ്ടും ശബരിമല വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി ബിജെപിയും യുവമോര്‍ച്ചയും. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എനന് മുദ്രാവാക്യമാണ് പ്രധാനമായും യുവമോര്‍ച്ച ഉയര്‍ത്തിയത്.

ക്ലിഫ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കവടിയാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ വീണ്ടും പ്രതിഷേധം തുടരുകയും ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെ പ്രവത്തകര്‍ ചിതറിയോടി.

സംഘര്‍ഷത്തില്‍ മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു.

Exit mobile version