പൃഥ്വിരാജിന്റെ ‘റോബിന്‍ ഹുഡ്’ കണ്ട് എടിഎം മോഷണത്തിനിറങ്ങി, ചെന്നുപെട്ടത് പോലീസിന്റെ വലയില്‍

തൃശൂര്‍: എടിഎം മോഷണത്തിന് ശ്രമിച്ചയാള്‍ പോലീസിന്റെ പിടിയില്‍. പാലക്കാട് സ്വദേശിയായ 37കാരന്‍ രഞ്ജിത് കുമാറാണു പിടിയിലായത്. പൃഥ്വിരാജ് ചിത്രം ‘റോബിന്‍ ഹുഡ്’ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് ഇയാള്‍ എടിഎം മോഷണത്തിനു ശ്രമിച്ചത്.

പൃഥ്വിരാജ് നായകനായി 2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് എന്ന ചിത്രത്തിന്റെ ഇതിവൃത്തവും എടിഎം മോഷണമായിരുന്നു. ഈ ചിത്രം കണ്ടാണ് രഞ്ജിത്ത് മോഷണത്തിനിറങ്ങിയത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും രഞ്ജിത്ത് മനസ്സിലാക്കിയിരുന്നു.

പൊലീസ് നൈറ്റ് പട്രോള്‍ സംഘങ്ങളെ നിരീക്ഷിച്ച് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമായിരുന്നു ഇയാളുടെ ഓപ്പറേഷനുകള്‍. വര്‍ഷങ്ങളായി ആലുവ കേന്ദ്രീകരിച്ചാണ് രഞ്ജിത് താമസിക്കുന്നത്. അയല്‍വാസികളെയും വീട്ടുടമയേയും ടാക്‌സി സര്‍വീസ് കമ്പനി ഉടമയാണെന്നാണ് ധരിപ്പിച്ചിരുന്നത്.

പൊലീസ് അന്വേഷണം വഴിതിരിക്കാന്‍ ടാക്‌സി കാര്‍ സഞ്ചാരം ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ശനിയാഴ്ച കൊരട്ടി മുരിങ്ങൂര്‍ ജങ്ഷനിലെ ഫെഡറല്‍ ബാങ്ക് എടിഎം തകര്‍ക്കാനാണ് ആദ്യശ്രമമുണ്ടായത്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലും എടിഎമ്മില്‍ മോഷണശ്രമം നടന്നു.

ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ചയാളാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രദേശത്തെ അമ്പതോളം സിസി ടിവിയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പരിശോധിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇരുപത്തിനാലു മണിക്കൂറിനകം പ്രതിയെ പിടികൂടാനായി. കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Exit mobile version