നവംബര്‍ 15നു ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറന്നേക്കും, സന്നദ്ധത അറിയിച്ച് വിദ്യാഭ്യാസ വകുപ്പ്, അന്തിമ തീരുമാനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. ഈ മാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയാറാണെന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കുക.

അതേസമയം, ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. ആദ്യഘട്ടത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസില്‍ സുരക്ഷിത അകലം ഉറപ്പാക്കും.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അടുത്തെത്തുന്നതിനാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ നീളുന്ന സാഹചര്യത്തില്‍
കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ ക്ലാസ് ഒഴിവാക്കും.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ യുപിയിലും പുതുച്ചേരിയിലും മാത്രമാണു ക്ലാസ് തുടങ്ങിയത്. തമിഴ്‌നാട് ഈ മാസം 16 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Exit mobile version