മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശം: വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ബലാത്സംഗത്തിനിരയായ സ്ത്രീകൾ ആത്മഹത്യ ചെയ്യണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് വനിതാ കമ്മാഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും എംസി ജോസഫൈൻ പ്രതികരിച്ചു.

കേരളപ്പിറവി ദിനത്തിൽ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാൽ കൂടി അനുവദിച്ചുകൂടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ മാനസിക നില വ്യക്തമാക്കുന്നതാണ് ഈ പരാമർശമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറും പ്രതികരിച്ചിരുന്നു. നേരത്തെ ആരോഗ്യമന്ത്രിക്കെതിരെ പരാമർശം നടത്തിയും മുല്ലപ്പള്ളി വിവാദത്തിലായിരുന്നു.

സർക്കാരിനെതിരെയുളള വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീ വിരുദ്ധ പമാർശം നടത്തിയത്. ബലാൽസംഗത്തിനിരയായ സ്ത്രീ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അത് ആവർത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന. എന്നാൽ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചു.

Exit mobile version