സംസ്ഥാനത്ത് കൊവിഡ് മുക്തരായവര്‍ക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മുക്തി നേടിയവരില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങാനുളള രൂപരേഖയായി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്‌ളിനിക്കുകള്‍ തുടങ്ങാനാണ് നിര്‍ദേശം.

കൊവിഡ് മുക്തരായയതിന് ശേഷവും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. രോഗമുക്തര്‍ക്ക് എല്ലാമാസവും ഇവിടെ എത്തി പരിശോധന നടത്താം. ആരോഗ്യപ്രശ്‌നങ്ങളുടെ തീവ്രത അനുസരിച്ച് ചികിത്സാകേന്ദ്രം നിശ്ചയിക്കും.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളളവരെ താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചും രോഗമുക്തര്‍ക്ക് ചികിത്സ തേടാം. സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ലാതലങ്ങളില്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാര്‍.

തളര്‍ച്ച, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളാണ് കൊവിഡ് മുക്തരില്‍ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നുണ്ട്. ചിലര്‍ക്ക് നേരത്തേ ഉള്ള രോഗങ്ങള്‍ ഗുരുതരമാകുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Exit mobile version