വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം പടരുന്നു

കല്‍പ്പറ്റ: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം പടരുന്നു. കാപ്രിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന ലംബി സ്‌കിന്‍ ഡിസീസ് എന്ന പകര്‍ച്ചവ്യാധിയാണ് പശുക്കളില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ രോഗം മൂലം പശുക്കളിലെ പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞു. ചില പശുക്കളുടെ കറവ വറ്റി.

ഈ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാതെ വന്നതോടെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. 100 ഡോസ് വാക്‌സിന് 9000 രൂപയാണ് വില. പത്ത് പഞ്ചായത്തുകളിലായി 170 ഓളം പശുക്കള്‍ക്ക് ഇതിനോടകം രോഗം ബാധിച്ചു. അതേസമയം ജന്തുരോഗ നിയന്ത്രണ പദ്ധതിനുസരിച്ച് 3000 ഡോസ് വാക്‌സിന് എത്തിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മുപ്പത് കിലോമീറ്റര്‍ വരെ വായുവിലൂടെ ഈ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. തൊഴുത്ത് അണുമുക്തമാക്കുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുകയാണ് പ്രതിരോധ മാര്‍ഗം. ഈച്ച , കൊതുക് എന്നിവയും രോഗം പരത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. രോഗവ്യാപനം ഭയന്ന് കര്‍ഷകര്‍ പശുതൊഴുത്ത് മൂടിയിട്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കാലികളിലൂടെയാണ് ഈ രോഗം വന്നതെന്നാണ് കരുതുന്നത്.

Exit mobile version