കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍

മാനത്താവളമെന്ന കണ്ണൂരിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കണ്ണൂരിലെങ്ങും ഉത്സവാന്തരീക്ഷം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന ദിവസത്തിലെ ചടങ്ങുകള്‍ രാവിലെ ആറിന് തുടങ്ങും. വിമാനത്താവളമെന്ന കണ്ണൂരിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നം നാളെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കണ്ണൂരിലെങ്ങും ഉത്സവാന്തരീക്ഷം. കിയാല്‍ എംഡി വി തുളസീദാസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്.

ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനില്‍ ഞായറാഴ്ച രാവിലെ ആറു മണിക്ക് സ്വീകരിച്ച് എയര്‍പോര്‍ട്ടിലെത്തിക്കുന്നത് മുതല്‍ ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

ആദ്യവിമാനത്തിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കുന്നതിന് വായന്തോട്ട് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. യാത്രക്കാരെ അലങ്കരിച്ച നാലു ബസുകളില്‍ ഏഴു മണിയ്ക്കകം വിമാനത്താവളത്തിലെത്തിക്കും. യാത്രക്കാരുടെ ലഗേജുകള്‍ കൊണ്ടപോകുന്നതിനായി പ്രത്യേക വാഹനവും ഏര്‍പ്പാടാക്കും. ഏഴു മണിക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ മന്ത്രിമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിക്കും.

ഉദ്ഘാടന വേദിയില്‍ 7.30 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിരക്കളി, കളരിപ്പയറ്റ്, വനിതാ കോല്‍ക്കളി, മോഹനിയാട്ടം, ജുഗല്‍ബന്ദി, നാവികസേനയുടെ ബാന്റ് മേളം തുടങ്ങിയവ ഉണ്ടാകും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കേളികൊട്ടോടു കൂടി വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമാവും.

10 മണിക്കാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 9.55ന് അബുദാബിയിലേക്കുള്ള ആദ്യ യാത്രാവിമാനം ഇരുവരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ദിനത്തില്‍ പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും.

Exit mobile version