പഞ്ചരത്‌നങ്ങളിൽ മൂന്നുപേർക്ക് ഗുരുവായൂരിൽ മാംഗല്യം; ഒരാളുടെ വിവാഹം പിന്നീട്

തിരുവനന്തപുരം: നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജനിച്ചുവീണ അഞ്ചുസഹോദരങ്ങളിൽ മൂന്നുപേരുടെ വിവാഹം ഗുരുവായൂരിൽ. ഒറ്റപ്രസവത്തിൽ പിറന്ന് ഓരോ സന്തോഷവും മലയാളികളോട് പങ്കുവെച്ച തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ അന്തരിച്ച പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളായ പഞ്ചരത്‌നങ്ങളാണ് വിവാഹത്തിലേക്ക് കടക്കുന്നത്. ഇവരിൽ മൂന്നുപേരുടെ വിവാഹമാണ് നാളെ ഗുരുവായൂർ ക്ഷേത്രനടയിൽ നാളെ നടക്കുക. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ലോക്ഡൗൺ കാരണം മാറ്റിവെയ്ക്കുകയായിരുന്നു. രമാദേവിയുടെ ആഗ്രഹപ്രകാരമാണ് വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടക്കുക.

പഞ്ചരത്‌നങ്ങളിൽ ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ ആയൂർ സ്വദേശി കെഎസ് അജിത് കുമാർ ആണ്. മസ്‌കറ്റിൽ ഹോട്ടൽ മാനേജരാണ് അജിത്. ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ വരൻ കോഴിക്കോട് സ്വദേശിയായ മഹേഷാണ്. മാധ്യമ പ്രവർത്തകനാണ് മഹേഷ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്തമയുടെ വരൻ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ്. മസ്‌കറ്റിൽ അക്കൌണ്ടന്റാണ് വിനീത്.

അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്രജയുടെ വിവാഹമാണ് മാറ്റിവെച്ചിരിക്കുന്നത്. ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശിന് നാട്ടിലെത്താനായിട്ടില്ല. കുവൈറ്റിൽ അനസ്തീഷ്യാ ടെക്‌നീഷ്യനാണ് ആകാശ്.

നേരത്തെ, കൊവിഡ് കാലത്ത് വിമാനസർവീസുകൾ നിലച്ചത് കാരണമാണ് പ്രവാസികളായ വരന്മാക്ക് നാട്ടിലെത്താൻ സാധിക്കാതെ പോയതും വിവാഹം മാറ്റിവെയ്‌ക്കേണ്ടി വന്നതും. വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ഇന്നലെ വൈകീട്ടോടെ അഞ്ച് സഹോദരങ്ങളും ഗുരുവായൂരിൽ എത്തി.

1995 നവംബർ 18 ന് ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രമാദേവിക്ക് നാലു പെൺകുട്ടികളും ഒരു ആൺകുട്ടിയും ജനിച്ചത്. ഒരേ ദിവസം പിറന്ന ഇവർക്ക് പത്ത് വയസാവും മുമ്പെ പിതാവ് പ്രേം കുമാർ മരിച്ചതോടെ നിരാലംബരായ കുടുംബത്തിന് സർക്കാർ സഹായവുമായി എത്തുകയായിരുന്നു. രമാദേവിക്ക് ഹൃദയ സംബന്ധമായ തകരാറുകൾ ഉണ്ടാവുക കൂടി ചെയ്തതോടെ സർക്കാർ സഹകരണ ബാങ്കിൽ ജോലി നൽകിയിരുന്നു.

Exit mobile version