തൊഴിലാളി സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലര്‍ത്തും; കാക്കനാട് ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒക്കുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുമെന്ന് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷിതമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനും വ്യവസായശാലകള്‍ക്ക് ചുറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. തൊഴിലും വരുമാനവും അവകാശങ്ങളും സംരക്ഷിക്കുന്നതുപോലെയോ അതിലുമേറെയോ പ്രധാനമാണിത്. ഈ രംഗങ്ങളില്‍ ബദല്‍ നയങ്ങളുയര്‍ത്തി രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളം. ഫാക്ടറി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് വ്യത്യസ്ത സാഹചര്യത്തിലും അന്തരീക്ഷത്തിലും പ്രവര്‍ത്തിക്കുന്ന 24,300 ഓളം സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. അപായസാധ്യതയുള്ള ഫാക്ടറികളും ഇക്കൂട്ടത്തിലുണ്ട്. വ്യവസായങ്ങളെന്നപോലെ ഇതര തൊഴില്‍മേഖലകളും പൂര്‍ണമായും രോഗമുക്തവും അപകടരഹിതവുമാകണം. എല്ലാ സ്ഥാപനങ്ങളും അപകടമുക്തമാക്കമെന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. 2030 ഓടെ ഒരു അപകടവുമില്ലാത്ത വ്യവസായമേഖല യാഥാര്‍ഥ്യമാക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയില്‍ വിഭാവനം ചെയ്യുന്നുണ്ട്. ആ വഴിയിലേക്കാണ് നമ്മളും നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ വ്യവസായശാലകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും അവിദഗ്ധരും ആവശ്യത്തിന് പരിശീലനം ലഭിച്ചിട്ടില്ലാത്തവരുമാണ്. ഇവരില്‍ അതിഥിത്തൊഴിലാളികളും ഉള്‍പ്പെടുന്നു. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ അപകടസാധ്യതയെക്കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാത്തവരാണ് പലരും. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരുടെ കുടുംബം പരമദരിദ്രാവസ്ഥയിലേക്ക് തള്ളപ്പെടുകയാണ്. തൊഴിലുമായി ബന്ധപ്പെട്ട ഇത്തരം ദുരന്തങ്ങള്‍ മിക്കതും ഒഴിവാക്കാവുന്നതാണ്. ഇത് മനസിലാക്കുമ്പോഴാണ് ഇതിനെക്കുറിച്ച് അറിവും പരിശീലനവും നല്‍കേണ്ടതിന്റെ അനിവാര്യത വ്യക്തമാകുന്നത്.

ഇതെല്ലാം കണ്ടുകൊണ്ടാണ് നാലരക്കോടി രൂപ ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടെ പരിശീലനകേന്ദ്രം സ്ഥാപിച്ചത്. വ്യാവസായിക, തൊഴില്‍ മേഖലകളിലെ ശ്രദ്ധേയ ചുവടുവെയ്പ്പുകളില്‍ ഒന്നാണീ ഇന്‍സ്റ്റിറ്റ്യൂട്ട്. പരമ്പരാഗത പരിശീലനകേന്ദ്രമായല്ല, പ്രവര്‍ത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികള്‍ക്ക് അവര്‍ നേരിടുന്ന ഒട്ടുമിക്ക അപകട സാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും മനസിലാക്കാനും തടയാനും സാധിക്കും. ചില കാര്യങ്ങളില്‍ ചെറിയ ശ്രദ്ധയുണ്ടായാല്‍ വലിയ അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാസഅപകടങ്ങള്‍ ഉണ്ടായാല്‍ വ്യവസായശാലകളുടെ പരിസരങ്ങളില്‍ താമസിക്കുന്നവരെയും ജില്ലാ ദുരന്തനിവാരണ അധികാരികളെയും പെട്ടെന്ന് ജാഗ്രതപ്പെടുത്തുന്ന സംവിധാനം 2021ല്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ദേശീയ റിമോട്ട് സെന്‍സിംഗ് ഏജന്‍സി, ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് എന്നിവയുമായി ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വിവിധരംഗങ്ങളില്‍ തൊഴില്‍ജന്യ രോഗങ്ങള്‍ കണ്ടെത്തുന്നതിന് തൊഴില്‍ജന്യരോഗ സര്‍വേ നടത്തിയിട്ടുണ്ട്. തൊഴില്‍സ്ഥാപനങ്ങളിലെ അപകടങ്ങളില്‍ ഒഴിവാക്കുന്നതിനും രോഗബാധ തടയുന്നതിനും തൊഴിലുടമകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് പരിസരമലിനീകരണം പരമാവധി ഒഴിവാക്കുകയും പരിസ്ഥിതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതത്വം കൂടി ഉറപ്പാക്കിക്കൊണ്ടാകണം ആധുനികവത്കരണമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. 4.5 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിനിംഗ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്ന എക്‌സിബിഷന്‍ സെന്ററിലെ പ്രവര്‍ത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികള്‍ക്ക് അവര്‍ നേരിടുന്ന ഒട്ടുമിക്ക അപകട സാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും വ്യക്തതയോടെ മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനം നേടാനുമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന, ജര്‍മ്മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും പങ്കെടുക്കാം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റല്‍ ലൈബ്രറി, ശീതികരിച്ച പരിശീലന ഹാള്‍ എന്നിവ കേന്ദ്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

Exit mobile version