ലാവ്‌ലിൻ കേസ്: വ്യക്തമായ വസ്തുതകളുമായി വരൂ; സിബിഐയെ ഓടിച്ച് സുപ്രീംകോടതി

ശക്തമായ തെളിവുമായി വരൂ; രണ്ട് തവണ പിണറായി വിജയന് ക്ലിൻ ചിറ്റ് നൽകിയ ലാവ്‌ലിൻ കേസ് വിധിയിൽ ഇടപെടണമെങ്കിൽ വസ്തുതകൾ വേണം; സിബിഐയെ ഓടിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടും വീണ്ടും കോടതി ഇടപെടൽ ആവശ്യപ്പെട്ട് എത്തിയ സിബിഐയെ തിരുത്തി സുപ്രീംകോടതി. കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയിൽ ഇടപെടണമെങ്കിൽ സിബിഐ ശക്തമായ വസ്തുതകൾ നിരത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കേസിന്റെ വസ്തുതകൾ അടങ്ങിയ സമഗ്രമായ നോട്ട് സമർപ്പിക്കാൻ സിബിഐയ്ക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി 16 ലേക്ക് മാറ്റി.

എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ്, കേസിൽ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും രണ്ട് കോടതികൾ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ തങ്ങളുടെ ഇടപെൽ ഉണ്ടാകണമെങ്കിൽ ശക്തമായ വസ്തുതകൾ വേണമെന്നും ജസ്റ്റിസ് ലളിത് സിബിഐയോട് വിശദീകരിച്ചത്.

ഇതിന്, ശക്തമായ വസ്തുതകൾ കുറിപ്പായി എഴുതി നൽകാം എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയുടെ മറുപടി. അതിന് സമയം ആവശ്യമാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതോടം ഒരാഴ്ചത്തെ സമയം ആണ് കോടതി അനുവദിച്ചിരിക്കുന്നത്.

സുപ്രീംകോടതിയിൽ പിണറായി വിജയന് വേണ്ടി സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് ഹാജർ ആയത്. സിബിഐ വാദങ്ങൾക്ക് മറുപടി നൽകാം എന്ന് സാൽവെ വ്യക്തമാക്കി. ഹർജികളിൽ അടിയന്തിരമായി തീരുമാനം വേണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ച് ആണ് അടുത്ത വെള്ളിയാഴ്ച്ച തന്നെ ഹർജികൾ വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. വിശദമായി വാദം കേൾക്കേണ്ടതിനാൽ വെള്ളിയാഴ്ച പരിഗണിക്കുന്ന അവസാനത്തെ കേസായിട്ടാണ് ലാവലിൻ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന് വേണ്ടി ജി പ്രകാശാണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. കസ്തൂരിരംഗ അയ്യർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ആർ ബസന്ത്, ആർ ശിവദാസന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ്, കെ ജി രാജശേഖരന് വേണ്ടി അഭിഭാഷകൻ രാകേന്ദ് ബസന്ത് എന്നിവരും, വി എം സുധീരന് വേണ്ടി സീനിയർ അഭിഭാഷകൻ ദേവദത്ത് കാമത്തും, അഭിഭാഷകൻ എം ആർ രമേശ് ബാബുവും ആണ് ഹാജരയത്.

Exit mobile version