നടുറോഡില്‍ വയോധികന്റെ കരണത്തടിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി; കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിനപരിശീലനത്തിലേയ്ക്ക് സ്ഥലംമാറ്റം

കൊല്ലം: നടുറോഡില്‍ വയോധികന്റെ കരണത്തടിച്ച സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടി. ചടയമംഗലത്താണ് സംഭവം. കുട്ടിക്കാനം കെഎപി ബറ്റാലിയനില്‍ കഠിനപരിശീലനത്തിലേയ്ക്കാണ് എസ്‌ഐയ്ക്ക് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു.

ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിനാണ് പോലീസിന്റെ ക്രൂരനടപടി. ചടയമംഗലം പ്രൊബേഷണല്‍ എസ്ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദന്‍ നായര്‍ എന്ന 69കാരന്‍ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിര്‍ത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തത്.

ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.

തുടര്‍ന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പില്‍ കയറ്റിയത്. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണല്‍ എസ്ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.

Exit mobile version