സ്വർണ്ണക്കടത്ത് കേസ്; പ്രതി ഫൈസൽ ഫരീദും റബിൻസും ദുബായിയിൽ അറസ്റ്റിലായെന്ന് എൻഐഎ; പിടികൂടിയത് യുഎഇ ഭരണകൂടം

ന്യൂഡൽഹി: നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദും (36), റബിൻസും ദുബായിയിൽ അറസ്റ്റിലായെന്ന് എൻഐഎ. യുഎഇ ഭരണകൂടമാണ് ഇരുവരേയും അറസ്റ്റു ചെയ്തത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചിരുന്നു. വ്യാജ രേഖാ നിർമ്മാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.

നയതന്ത്ര പാഴ്‌സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. മുമ്പ് തന്നെ കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിയിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്‌സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണ്ണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.

അതേസമയം, തൃശ്ശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു യഥാർത്ഥ പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചതോടെ ഒളിവിലായിരുന്നു ഇത്രനാളും. ഇതിനിടെയാണ് യുഎഇ ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശ്ശൂരിലെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.

Exit mobile version