‘നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജഡ്ജിയും അഭിഭാഷകയും’ ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ജസ്റ്റിസ് കെകെ ഉഷയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെകെ ഉഷയെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്.

സ്ത്രീകളുടെ പ്രശ്നങ്ങളില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയില്‍ സ്ത്രീകള്‍ കുറവായിരുന്ന കാലത്താണ് അവര്‍ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ സവിശേഷതയായിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

1961 ല്‍ ആണ് ജസ്റ്റിസ് കെകെ ഉഷ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1979 ല്‍ കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നുവരെ ഹൈക്കോടതിയില്‍ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു. അഭിഭാഷര്‍ക്കിടയില്‍നിന്ന് ഹൈക്കോടതി ജുഡീഷ്യറിയില്‍ ചേരുകയും ചീഫ് ജസ്റ്റിസാകുകയും ചെയ്ത ആദ്യ വനിതയാണ് കെകെ ഉഷ.

Exit mobile version