കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടി നിൽക്കുന്നത് വിലക്കി കൊണ്ട് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ കെ മുരളീധരൻ എംപി. കണ്ടെയിൻമെന്റ് അല്ലാത്തയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സർക്കാരിനില്ലെന്നും ചിലപ്പോൾ ലംഘിക്കേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു.
കൊവിഡ് രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാൽ ഇതിന്റെ പേരിൽ സർക്കാരിനെതിരായി ഉയർന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചതെന്നും മുരളീധരൻ കോഴിക്കോട് ആരോപിച്ചു.
കണ്ടെയിൻമെന്റ് സോണിൽ ഒരു തരത്തിലുള്ള സമരവുമുണ്ടാവില്ല. നിലവിലെ കേന്ദ്ര നിർദേശ പ്രകാരം കണ്ടെയിൻമെന്റ് സോൺ അല്ലാത്തയിടങ്ങളിൽ നൂറുപേരെ പങ്കെടുപ്പിച്ച് പരിപാടി നടത്താം. തുറന്ന സ്ഥലത്ത് 200 പേരെ വരെ വെച്ചും പരിപാടി നടത്താം. അത്തരം പരിപാടികൾ ഉണ്ടാവുമെന്നും കെമുരളീധരൻ പറഞ്ഞു. കേസ് വന്നാൽ ഞങ്ങൾ നോക്കിക്കോളാമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിൽ നിന്നും ഫോൺ വാങ്ങേണ്ട ഗതികേടെന്നും കോൺഗ്രസുകാർക്കില്ലെന്നും ഫോൺ ആരോപണത്തിൽ കഴമ്പില്ലെന്നും മുരളീധരൻ പറഞ്ഞു.