സ്വപ്‌ന സുരേഷ് അഞ്ച് ഐഫോണുകളിൽ ഒന്ന് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്ന് യൂണിടാക് എംഡി; താൻ കാശ് കൊടുത്ത ഫോണാണ് കൈയ്യിലെന്ന് ചെന്നിത്തല

കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വർണ്ണം കടത്തിയ കേസിലെ ഒന്നാം പ്രതി സ്വപ്‌ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോൺ സമ്മാനിച്ചെന്ന യൂണിടാക് ഉടമയുടെ വെളിപ്പെടുത്തൽ വിവാദമാകുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

ലൈഫ് മിഷൻ ഫഌറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷൻ ആയി നൽകിയെന്നാണ് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ അവകാശപ്പെടുന്നത്. ലൈഫ് മിഷനെ സംബന്ധിച്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ഡിസംബർ 2ന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് നടന്ന ചടങ്ങിൽ ആണ് ഫോൺ പ്രതിപക്ഷ നേതാവിന് കൈമാറിയതെന്ന് സന്തോഷ് ഈപ്പൻ പറയുന്നു.

ഇതിനിടെ, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നിട്ടുണ്ട്. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതിൽ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന്
ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഇതിനിടെ, തനിക്ക് ഐഫോൺ സമ്മാനമായി ലഭിച്ചെന്ന വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ലെന്നും കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.

സന്തോഷ് ഈപ്പനെ താൻ കണ്ടിട്ട് പോലുമില്ലെന്നും യുഎഇ ദിന പരിപാടിയിൽ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോൺ തന്നിട്ടില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version