കരിപ്പൂര്‍ വിമാനാപകടം; തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു

കരിപ്പൂര്‍: കരിപ്പൂരില്‍ തകര്‍ന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പൊളിച്ചുനീക്കാനൊരുങ്ങുന്നു. അപകടത്തില്‍പ്പെട്ട വിമാനം പൊളിച്ചുകൊണ്ടുപോകുന്നതിന് ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് കരിപ്പൂരില്‍ വിമാനാപകടം ഉണ്ടായത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്താവള വളപ്പിന്റെ മതിലില്‍ ഇടിച്ചു തകര്‍ന്ന വിമാനം മൂന്ന് കഷണങ്ങളായി കിടക്കുകയാണ്. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നിരിക്കുകയാണ്. നിലവില്‍ വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ വിമാനം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിരിക്കുകയാണ്.

അതേസമയം തകര്‍ന്ന വിമാനം അപകടസ്ഥലത്തുനിന്ന് മാറ്റാനും ആലോചനയുണ്ട്. ഇതിനായി റണ്‍വേയുടെ തെക്കുഭാഗത്ത് സിഐഎസ്എഫ് ബാരക്കിന് സമീപം പ്രത്യേക പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വിമാനം ഇങ്ങോട്ട് മാറ്റുന്നത് വന്‍ സാമ്പത്തിക ബാധ്യതണ്ടാക്കും. ഇത് കൂടി കണക്കിലെടുത്താണ് അപകടസ്ഥലത്ത് വെച്ചുതന്നെ വിമാനം പൊളിച്ചുകൊണ്ടുപോകുന്ന തരത്തില്‍ കരാര്‍ നല്‍കാനൊരുങ്ങിയിരിക്കുന്നത്. ഇനി വിമാനം പൊളിച്ചുവില്‍ക്കുകയാണെങ്കില്‍ തന്നെ ആക്രിവിലയാകും വിമാനത്തിന് ലഭിക്കുക.

Exit mobile version