രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടി അപലപനീയം;ജനാധിപത്യ വിരുദ്ധം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് കയ്യേറ്റം ചെയ്ത നടപടി അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്:

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ അപലപിക്കുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പോലീസും ഭരണകക്ഷിക്കാരും കയ്യേറ്റം ചെയ്തത്.

രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാര്‍ഹവും അപലപനീയവുമാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.

Exit mobile version