വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റുമായി സര്‍ക്കാര്‍; ലഭിക്കുന്നത് 27 ലക്ഷത്തില്‍ പരം കുട്ടികള്‍ക്ക്, ചിലവ് 100 കോടി രൂപ

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും.സര്‍ക്കാര്‍,എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. മൂന്ന് മാസത്തെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 62 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്. ചെറുപയര്‍,കടല,തുവര പരിപ്പ്, ഉഴുന്ന്,ഭക്ഷ്യ എണ്ണ,മൂന്നിനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തുന്നത്.പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക.

ഏഴ് കിലോഗ്രാം അരിയും 308 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നല്‍കുന്ന കിറ്റിലുള്ളത്.അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നല്‍കുക.സപ്ലൈക്കോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി,പിടിഎ,എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും.വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ മുഖേന രക്ഷിതാക്കള്‍ക്ക് നല്‍കും.കൊവിഡ്-19 സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ നിന്നും മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version