ഇന്ന് 7354 പേര്‍ക്ക് കോവിഡ്, എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്ന് 7354 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

672 പേരുടെ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍. 3420 പേര്‍ രോഗമുക്തരായി. നിലവില്‍ സംസ്ഥാനത്ത് 61,791 പേര്‍ ചികിത്സയിലുണ്ട്. ആദ്യ ഘട്ടത്തില്‍ ഫലപ്രദമായി രോഗം നിയന്ത്രിച്ചിരുന്നതായും സംസ്ഥാനത്ത് അതീവഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെപ്റ്റംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവുണ്ടായി. 96 ശതമാനം കോവിഡ് കേസുകളും സമ്പര്‍ക്കത്തിലൂടെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version