ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്? നിയമനടപടിയുമായി മുന്നോട്ടെന്ന് കെഎം അഭിജിത്ത്

സമ്മതപത്രം ആർക്കും നൽകിയിട്ടില്ല, ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്? നിയമനടപടിയുമായി മുന്നോട്ടെന്ന് കെഎം അഭിജിത്ത്

തിരുവനന്തപുരം: തന്നെ കഴിഞ്ഞ 24 മണിക്കൂരായി വേട്ടയാടുകയാണെന്ന് വാദിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് രംഗത്ത്. അബി കെഎം എന്ന പേരും വ്യാജ മേൽവിലാസവും ഫോൺനമ്പറും നൽകി കൊവിഡ് പരിശോധന നടത്തുകയും, കൊവിഡ് പോസിറ്റീവായെന്ന ഫലം മറച്ചുവെയ്ക്കുകയും ചെയ്തതിന്റെ പേരിൽ പോത്തൻകോട് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അഭിജിത്ത് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. തന്റേതെന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീട്ടുചികിത്സ മതിയെന്ന സമ്മതപത്രം വ്യാജമാണെന്ന് അഭിജിത്ത് പറയുന്നു.

താനോ സഹപ്രവർത്തകൻ ബാഹുലോ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ല. മാത്രവുമല്ല എന്റെയോ, ബാഹുലിന്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്? നിയമപരമായി തന്നെ നേരിടുമെന്ന് അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

കെഎം അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുഹൃത്തുക്കളേ,
ഞാൻ നൽകിയതെന്ന പേരിൽ സോഷ്യൽ മീഡിയയിലും, ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന സമ്മതപത്രമാണ് ചുവടെ. ഞാനോ സഹപ്രവർത്തകൻ ബാഹുലോ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സമ്മതപത്രം ആർക്കും നൽകിയിട്ടില്ല. മാത്രവുമല്ല എന്റെയോ, ബാഹുലിന്റെയോ കൈയ്യക്ഷരമോ, ഒപ്പോ ഇങ്ങനെയല്ല. പിന്നെ ആർക്കു വേണ്ടിയാണ്,എന്തിന് വേണ്ടിയാണ് ഇങ്ങനൊരു കള്ളപ്രചരണം നടത്തുന്നത്?
ശരിയാണ്, എനിക്ക് കോവിഡ് പോസിറ്റീവാണ്. അതിന് കഴിഞ്ഞ 24 മണിക്കൂറായി നിങ്ങൾ ഒരുപാട് വേട്ടയാടി. ഇന്ന് വ്യാജ കത്തിന്റെ പേരിൽ വ്യാജ പ്രചരണം നടത്തുന്നവർ നാളെ ഒരുപക്ഷേ എന്റെ പേരിൽ വ്യാജ ഐ.ഡി കാർഡുകൾ വരെ ഉണ്ടാക്കിയേക്കാം. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
രാഷട്രീയമായ ഇത്തരം നീചപ്രവർത്തനങ്ങൾ
നിങ്ങളിൽനിന്ന് ആദ്യമായല്ല എനിയ്‌ക്കേറ്റുവാങ്ങേണ്ടി വരുന്നത്. അപ്പോഴൊന്നും തളരാതെ മുന്നോട്ടു വന്നത് കൂടെ എന്റെ പ്രസ്ഥാനവും, സഹപ്രവർത്തകരും,സുഹൃത്തുക്കളും ഉള്ളതുകൊണ്ടാണ്. പറഞ്ഞല്ലോ ഞാൻ കോവിഡ് രോഗം പിടിപെട്ട് ചികിത്സയിൽ ആണ്, എങ്കിലും നാളിതുവരെ കടന്നുവന്ന അതേ കരുത്തിൽ ഈ കുപ്രചരണങ്ങളെയും നേരിടും.

Exit mobile version