ആള്‍മാറാട്ടം നടത്തി കൊവിഡ് പരിശോധന; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെതിരെ കേസ് എടുത്തു

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി കൊവിഡ് പരിശോധന നടത്തിയ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെതിരെ കേസ്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ ചുമത്തിയാണ് കെഎം അഭിജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. കെഎസ്‌യു പ്രസിഡന്റിനെ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകനെതിരെയും കേസെടുത്തേക്കും.

കഴിഞ്ഞ ദിവസമാണ് വ്യാജ മേല്‍വിലാസം നല്‍കി കെഎം അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയത്. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് മുങ്ങുകയായിരുന്നു.പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എല്‍.പി.സ്‌കൂളില്‍ നടന്ന കൊവിഡ് പരിശോധനയിലാണ് കെഎം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയത്. ഇവിടെ പരിശോധന നടത്തിയ 48 പേരില്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി.

ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ നിന്ന് മൂന്ന് പേരായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍ രണ്ടു പേരെ മാത്രമേ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ളൂ. മൂന്നാമത്തെ ആളിന്റ പേര് അഭി എംകെ എന്നും പ്ലാമൂട് തിരുവോണം എന്ന വിലാസവുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും ഈ വിലാസത്തില്‍ ഇങ്ങനെ ഒരു വ്യക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്താണ് വ്യാജ മേല്‍വിലാസത്തില്‍ പരിശോധന നടത്തിയതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരങ്ങള്‍ക്ക് അഭിജിത് നേതൃത്വം നല്‍കിയിരുന്നു.നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഭിജിത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടും അത് വെളിപ്പെടുത്താനോ താനുമായി ഇടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാനോ ആവശ്യപ്പെടാതെ ഇയാള്‍ ഒളിച്ചു കഴിയുകയായിരുന്നു.

Exit mobile version