ട്രാഫിക് പിഴ ഈടാക്കല്‍ പരാതികള്‍ ഇ ചെലാന്‍ സംവിധാനത്തിലൂടെ ഒഴിവാക്കാം: കേരളാ പോലീസിന്റെ ഇ ചെലാന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റത്തിന്റെ ഭാഗമായാണ് ട്രാഫിക് രംഗത്ത് ഇ-ചെലാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുന്നതെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍. ഇ ചെലാന്‍ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തുമ്പേള്‍ പല പരാതികളും ഉണ്ടാവാറുണ്ട്. ഇപ്പോള്‍ ക്യാമറ വരികയും ട്രാഫിക് കുറ്റങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി നേരിട്ട് ബന്ധപ്പെടാതെ പിഴയും ചുമത്തുന്നു. ഇതിലൂടെ പരാതികളും ഒഴിവാക്കാന്‍ കഴിയും.

ട്രാഫിക് നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക പ്രധാനമാണ്. വാഹനപ്പെരുപ്പമനുസരിച്ച് നിയമങ്ങള്‍ പാലിച്ച് പോകുകയാണ് പ്രധാനം. ദേശീയതലത്തിലെ നാഷണല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡാറ്റാ ബേസുമായി ബന്ധപ്പെടുത്തിയാണ് ഇ ചെല്ലാന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കയ്യിലുള്ള പ്രത്യേക ഉപകരണങ്ങളില്‍ വാഹന നമ്പര്‍, ലൈസന്‍സ് നമ്പര്‍ എന്നിവ നല്‍കിയാല്‍ വാഹനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. ട്രാഫിക്കിന് അപ്പുറമുള്ള കാര്യങ്ങളും അതോടെ കൈകാര്യം ചെയ്യാന്‍ കഴിയും. പിഴ തത്സമയം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി അടയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ട്രാഫിക്ക് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കാമെന്ന് ഹൈക്കോടതി നിലപാടെടുത്തിട്ടുണ്ട്. നാഷണന്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഇ -ചെല്ലാന്‍ സോഫ്റ്റ്വെയര്‍ മുഖേന മോട്ടോര്‍ വാഹന ലംഘന കേസുകള്‍ വെര്‍ച്ച്വല്‍ കോടതിക്ക് കൈമാറും. വെര്‍ച്ച്വല്‍ കോടതി നിശ്ചയിക്കുന്ന പിഴ ഇ ട്രഷറി സംവിധാനത്തിലൂടെ അടയ്ക്കാന്‍ കഴിയും. ഏറ്റവും വലിയ പ്രത്യേകത സംവിധാനത്തില്‍ യാതൊരു വിധ അഴിമതിക്കും പഴുതില്ല എന്നതാണ്. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ നല്ല സുതാര്യത ഉറപ്പുവരുത്താനും കഴിയും. പൊതുജനങ്ങള്‍ക്കും ഏറെ ഗുണകരമായ സംവിധാനമാണിത്. കുറ്റകൃത്യങ്ങളുടെ ഫോട്ടോയും വീഡിയോയും ലഭ്യമാകുന്നതോടെ സംവിധാനത്തിന് കൂടുതല്‍ സ്വീകാര്യതവരും. സേഫ് കേരള പ്രോജക്ടിന്റെ കീഴില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലും നിലവില്‍ സംവിധാനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

കേരളത്തിലെ റോഡ് ഗതാഗതരംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങളാണ് സമീപ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളുപടേയും ജംഗ്്ഷനുകളുടേയും ദൃശ്യങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ കണ്‍ട്രോള്‍ റൂം, നിരീക്ഷണ സംവിധാനങ്ങള്‍, ആംബുലന്‍സ്, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാന്‍ കഴിയുന്ന ക്യാമറ ഉള്‍പ്പെടെ 3000 ക്യാമറകള്‍ കണ്‍ട്രോള്‍ സംവിധാങ്ങളുമായി ബന്ധിപ്പിക്കുന്നത് പട്രോളിംഗ് വാഹനങ്ങള്‍ക്കും ട്രാഫിക് പോലീസ് വാഹനങ്ങള്‍ക്കും വളരെപ്പെട്ടന്ന് നിര്‍ദ്ദേശം നല്‍കുവാന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version