എന്റെ സുഹൃത്തിന് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു; ഭാമയുടെ സ്‌ക്രീൻഷോട്ട് വൈറൽ; സൈബർ ആക്രമണം രൂക്ഷം

കൊച്ചി: കേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് മുമ്പത്തെ മൊഴിയിൽ നിന്നും പിന്നോട്ടുപോയ നടി ഭാമയ്ക്ക് എതിരെ വിമർശനം രൂക്ഷം. ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുകൂടിയായ ഭാമ കോടതിയിൽ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സോഷ്യൽമീഡിയ ഭാമയ്ക്ക് നേരെ സൈബർ ആക്രമണവും ആരംഭിച്ചുകഴിഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും ഇടവേള ബാബുവും ബിന്ദു പണിക്കരും ആണ് കൂറുമാറിയത്. പക്ഷെ നടിയുടെ സുഹൃത്തായ ഭാമ കൂറുമാറിയത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ, ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും ചർച്ചയായി മാറുകയാണ്.

2017 ഫെബ്രുവരി 24ന് നടി ഫേസ്ബുക്കിൽ കുറിച്ചിരുന്നത് ഈ കേസിൽ എന്റെ സുഹൃത്തിനു അനുകൂലമായി പൂർണമായ നീതി നടപ്പിലാക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു എന്നായിരുന്നു. ഈ പോസ്റ്റ് നടി മുക്കുകയും ചെയ്തിട്ടുണ്ട്.

താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായതായി നടൻ സിദ്ധീഖും ഭാമയും നേരത്തേ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും സിദ്ധീഖും കഴിഞ്ഞ ദിവസം കൂറുമാറിയതിനെ തുടർന്ന് രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവിധായകൻ ആഷിക്ക് അബു എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടി ഭാമയ്ക്ക് എതിരെ സൈബർ ആക്രമണവും തുടങ്ങിയത്.

Exit mobile version