ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞാണ് കേരളം ഉണ്ടായതെന്നു വരെ പറഞ്ഞേക്കും; ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിആര്‍ വര്‍ക്കെന്ന് ബിജെപി നേതാവ്

തിരുവനന്തപുരം: മാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള വാര്‍ത്തകളാണ്. കേരളം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പി ആര്‍ വര്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഉമ്മന്‍ചാണ്ടിക്കായി തത്പരകക്ഷികള്‍ നടത്തുന്നതെന്ന് ചൂണ്ടാക്കാട്ടി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യു രംഗത്തെത്തി.

ഫേസ്ബുക്കിലൂടെയായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ഭരണമാറ്റമുണ്ടാകുമ്പോള്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാവുക എന്ന രീതിയാണ് നാം കണ്ടു വരുന്നതെന്നും കോണ്‍ഗ്രസിലെ കളി ഇങ്ങിനെ പോയാല്‍ രമേശ് ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടി -കെസി വേണുഗോപാല്‍ ഗ്രൂപ്പ് കളം പിടിക്കുമെന്നും അതിന്റെ മുന്നോടിയാണ് ഒരാഴ്ചയായി പത്രത്താളുകളും ചാനല്‍ സമയവും അപഹരിക്കുന്നുന്ന ഉമ്മന്‍ചാണ്ടി ബൂസ്റ്റിംഗ് എന്നും നോബിള്‍ മാത്യു പറഞ്ഞു.

നിയമസഭാംഗം എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ നിയമസഭാഅംഗത്വത്തിന്റെ വാര്‍ഷികം എന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞു നേടിയതാണ് കേരളം എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നുവെന്നും നോബിള്‍ മാത്യു കൂട്ടിച്ചേര്‍ത്തു.

കെസി വേണുഗോപാല്‍ സ്വന്തം ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന ബി ബാബുപ്രസാദ് ഉള്‍പ്പടെയുള്ളവരെ ചാക്കിട്ടു പിടിക്കുകയും കെ മുരളീധരന്‍ ഡബിള്‍ പ്രമോഷന്‍ നേടി എംപിയാവുകയും ചെയ്തപ്പോള്‍ തന്നെ കേരളാ രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെ അന്ത്യകൂദാശ നടന്നു കഴിഞ്ഞിരുന്നുവെന്ന് നോബിള്‍ മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ മാദ്ധ്യമങ്ങളെ വിലക്കെടുത്ത് ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രചാരണം അതിന്റെ അവസാന പടിയാണ്. ശ്രദ്ധിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും പത്രങ്ങളെയും ചാനലുകളെയും വിലക്കെടുത്താണ് ഉമ്മന്‍ചാണ്ടി ഈ കളി കളിക്കുന്നതെന്ന് .വടക്കേ ഇന്ത്യയില്‍ മാത്രം കണ്ടു ശീലിച്ച ഏജന്‍സികള്‍ മുഖാന്തിരമുള്ള പിആര്‍ വര്‍ക്കിലൂടെ കളിക്കളത്തില്‍ സ്ഥാനമുറപ്പിക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

Exit mobile version