‘സുരേന്ദ്രന്റെ മാനസിക നില തെറ്റിയിരിക്കുന്നു’; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മാനസിക നില തെറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രത്യേക മാനസിക നിലയാണ് അദ്ദേഹത്തിന്. രാത്രി എന്തൊക്കെയോ തോന്നും. എന്നിട്ടത് വിളിച്ചുപറയും. അതിന് ഞാനല്ല മറുപടി പറയേണ്ടത്. മാനസികനില തെറ്റിയ ആളെ അധ്യക്ഷനാക്കിയതിന് ബിജെപി ആണ് മറുപടി പറയേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ സുരേന്ദ്രന്‍ അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഗൗരവതരമായ ആരോപണമാകുമോ, ശുദ്ധ അപവാദം വിളിച്ചുപറയുമ്പോള്‍ അതിനെ അപവാദമായി കാണാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.സുരേന്ദ്രനല്ല പിണറായി വിജയന്‍ എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബത്തിനെതിരെയുള്ള അഴിമതി ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. അഴിമതി തീണ്ടാത്ത സര്‍ക്കാര്‍ എന്നത് എതിരാളികള്‍ക്ക് സങ്കടമാണ്. അതിനാല്‍ അഴിമതിയുടെ കൂടാരമാണ് സര്‍ക്കാര്‍ എന്നത് വരുത്തി തീര്‍ക്കണം. അതിന് കുടുംബാംഗങ്ങളെ അടക്കം വലിച്ചിഴക്കുകയാണെന്നും മുഖ്യമന്ത്രി പരഞ്ഞു. ഇതൊന്നും ഞങ്ങളെ ബാധിക്കില്ല. സമൂഹവും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Exit mobile version