തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം; പമ്പ മണപ്പുറത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍

പ്രളയ ശേഷം പമ്പ മണപ്പുറത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യാനായില്ല

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയിലെ മുന്നൊരുക്കങ്ങള്‍ മന്ദഗതിയില്‍. പ്രളയത്തില്‍ വന്നടിഞ്ഞ മണ്ണും അവശിഷ്ടങ്ങളും ഭാഗികമായി നീക്കംചെയ്തത് ഒഴിച്ചാല്‍ പമ്പയിലുള്ളത് പരിമിതമായ സൗകര്യങ്ങള്‍ മാത്രം. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണം സാധ്യമാക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കാവുകയും ചെയ്തു.

പ്രളയ ശേഷം പമ്പ മണപ്പുറത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായി നീക്കം ചെയ്യാനായില്ല. ഉന്നതാധികാര സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പന്തലിന്റെ പുനര്‍നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. പമ്പയിലെ ആശുപത്രി ഈ സീസണില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. കുടിവെള്ളം വൈദ്യുതി എന്നിവയുടെ വിതരണം പുനരാരംഭിച്ചതൊഴിച്ചാല്‍ കാര്യങ്ങള്‍ പഴയപടിതന്നെ.

വഴിമാറിയൊഴുകിയ നദിയെ പമ്പയുടെ തീരത്ത് മണല്‍ ചാക്ക് നിരത്തിയാണ് പൂര്‍വ്വ സ്ഥിതിയിലാക്കിയത്. എന്നാല്‍ മഴ കടുത്തപ്പോള്‍ ഇതില്‍ ഒരു ഭാഗം ഒഴുകിപ്പോയി. തീരം ബലപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ശുചിമുറികള്‍ യാതൊന്നും തന്നെയില്ല. താല്‍കാലിക ശുചിമുറികളുടെ ടാങ്കുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നിറഞ്ഞതാണ് മുന്‍പുള്ള അനുഭവം.

Exit mobile version