ആദ്യം ഫേസ്ബുക്കിലൂടെ പരിചയം ശേഷം സൗഹൃദം പിന്നീട് പ്രണയം; രണ്ടരവര്‍ഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത് കുട്ടികള്‍ ഉള്‍പ്പടെ 27 പേരെ! ഒടുവില്‍ ജിന്‍സുവിന് ‘കെണിയൊരുക്കി’ അധ്യാപിക

വിദ്യാര്‍ത്ഥിനിയെ യൂണിഫോമില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് പ്രണയത്തിലേയ്ക്ക് വഴിമാറി കുട്ടികളെ ഉള്‍പ്പടെ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. കല്ലറ പെരുന്തുരുത്ത് മറ്റം ഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സു(24)ആണ് അറസ്റ്റിലായത്. നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടികളെ ഇയാള്‍ ഇരയാക്കിയിരുന്നത്.

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 വിദ്യാര്‍ത്ഥിനികളെയാണ് രണ്ടരവര്‍ഷത്തിനിടെ ഇയാള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. ജില്ലാ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷന്‍ ഗുരുകുലം ജില്ല കോഓര്‍ഡിനേറ്റര്‍ക്ക് ജില്ലയിലെ ഒരു അധ്യാപിക വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വിദ്യാര്‍ത്ഥിനിയെ യൂണിഫോമില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. പെണ്‍കുട്ടിയെയും രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി. യുവാവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ക്കയച്ച അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തി. തന്റെ കൂട്ടുകാരിയും ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലാണ് ജിന്‍സുവിലേക്ക് അന്വേഷണം എത്തിച്ചത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ ആ കുട്ടി ഒരിക്കല്‍ ഇയാളോടൊപ്പം മൊബൈലില്‍ സെല്‍ഫി എടുത്തു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളും പ്രതിയുടെ കുരുക്ക് മുറുക്കി.

Exit mobile version