ചായപ്പൊടിയില്‍ ചത്ത പല്ലി; പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

കൊച്ചി: ചായപ്പൊടിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയെന്ന് പരാതിയുമായി കോണ്‍ഗ്രസ് നേതാവ്. കൊച്ചിയിലാണ് സംഭവം. എന്‍ വേണുഗോപാല്‍ വാങ്ങിയ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ താജ്മഹല്‍ ബ്രാന്‍ഡിലുള്ള ചായപ്പൊടിയിലാണ് ചത്ത പല്ലിയെ കണ്ടത്.

സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. പനമ്പള്ളിനഗറിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് ചായപ്പൊടി വാങ്ങിയത്. വീട്ടിലെത്തി ഭാര്യ ശശികല പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ചായപ്പൊടിയുടെ നിര്‍മ്മാതാക്കള്‍ക്ക് പരാതി നല്‍കി.

തുടര്‍ന്ന് ചായപ്പൊടിയുടെ വിതരണക്കാര്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി, പായ്ക്കറ്റ് തങ്ങള്‍ക്ക് നല്‍കണമെന്നും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. പാക്കറ്റ് പരിശോധിച്ച ശേഷമെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ എന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് കമ്പനി അധികൃതര്‍ അറിയിച്ചു.

ചായപ്പൊടി പാക്കറ്റ് തയ്യാറാക്കുന്നത് പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും, പുറത്തുനിന്നൊരു വസ്തു പാക്കറ്റില്‍ വരാന്‍ സാധ്യതയില്ലെന്നുമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പായ്ക്കറ്റ് നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.

തുടര്‍ന്ന് വീട്ടുകാര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരെത്തി സാമ്പിള്‍ സീല്‍ ചെയ്ത് കൊണ്ടു പോയി. ഇത് സംബന്ധിച്ച് ചായപ്പൊടി കമ്പനിക്ക് നോട്ടീസ് അയക്കുമെന്നും, അവരുടെ വിശദീകരണം കേട്ട ശേഷം നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version