ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല; ഗാന്ധി ജയന്തി ദിനത്തില്‍ സര്‍വകലാശാല നിലവില്‍ വരും; പ്രഖ്യാപനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകമെന്ന നിലക്കാണ് സര്‍കലാശാല സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാലയാകുമിത്. കൊല്ലമായിരിക്കും ആസ്ഥാനം എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ സര്‍വകലാശാല നിലവില്‍ വരും. നിലവിലെ നാല് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സംവിധാനം സംയോജിപ്പാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നത്. കോഴ്‌സ് ഇടക്കുവെച്ച് നിര്‍ത്തിയവര്‍ക്കും അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. രാജ്യത്തെയും വിദേശത്തെയും വിദഗ്ധരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലാബുകളും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത ക്ലാസുകള്‍ക്ക് പുറമെ, നൈപുണ്യ വികസന കോഴ്‌സുകളുമുണ്ടാകും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version