ഒടുവില്‍ ആ വാര്‍ത്തയും എത്തി, കോഴി പ്രസവിച്ചു; സംഭവം പിണറായിയില്‍

കണ്ണൂര്‍: ഒടുവില്‍ കോഴിയും പ്രസവിച്ചു. പിണറായി വെട്ടുണ്ടായിലെ തണലില്‍ കെ രജിനയുടെ വീട്ടിലാണ് തള്ളക്കോഴി പ്രസവിച്ചത്. വാര്‍ത്ത കേട്ട് നാടൊന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അമ്മക്കോഴിയെയും കുഞ്ഞിനേയും കാണാന്‍ നിരവധി പേരാണ് രജനിയുടെ വീട്ടിലെത്തിയത്.

രജനിക്കും കുടുംബത്തിനും ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു.

‘പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അല്പ്പസമയത്തിനുള്ളില്‍ ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. തള്ളക്കോഴിയുടെ ഉള്ളില്‍ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ലായിരുന്നു.

ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാല്‍ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച് വിരിയിക്കാനെടുക്കുന്ന കാലയളവ്. കോഴിയുടെ ജഡം പരിശോധിച്ചാലേ ഇക്കാര്യത്തില് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജന്‍ പറഞ്ഞു.

Exit mobile version