വെജിറ്റേറിയന്‍ ഹോട്ടലിലെത്തി, ചിക്കന്‍ ഫ്രൈഡ് റൈസിന് വേണ്ടി അടിയുണ്ടാക്കി പോലീസുകാര്‍

ചെന്നൈ: വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി ചിക്കന്‍ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ട് ഹോട്ടലില്‍ പ്രശ്‌നങ്ങളുണ്ടാക്കി പോലീസുകാര്‍. ചെന്നൈ താംബരത്തെ ഒരു റെസ്റ്റോറെന്റിലാണ് സംഭവം. കോണ്‍സ്റ്റബിള്‍മാരായ രണ്ട് പോലീസുകാര്‍ ഒരുമിച്ചാണ് ഹോട്ടലില്‍ എത്തിയത്.

ആദ്യം അവര്‍ ചിക്കന്‍ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു, ചിക്കന്‍ വിഭവങ്ങള്‍ ഇല്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പോലീസുകാര്‍ എഗ്ഗ് ഫ്രൈഡ് റൈസ് ചോദിച്ചു. അതും ഇല്ലെന്ന് പറഞ്ഞതോടെ പോലീസുകാര്‍ വഴക്കുണ്ടാക്കുകയായിരുന്നു.

വെജിറ്റബിള്‍ മെനുവില്‍ ഉള്‍പ്പെടുന്നതാണ് മുട്ടയെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രശ്‌നം ഉണ്ടാക്കിയത്. തങ്ങള്‍ ആവശ്യപ്പെട്ട വിഭവം കിട്ടുന്നത് വരെ ഹോട്ടലില്‍ നിന്ന് പോകില്ലെന്ന് പോലീസുകാര്‍ പറഞ്ഞു. പോലീസുകാര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചാണ് ഹോട്ടലില്‍ എത്തിയതെന്നും ആരോപണമുണ്ട്.

വാക്കുത്തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ ജീവനക്കാരെ പോലീസുകാര്‍ മര്‍ദ്ദിക്കുകയും ഹോട്ടല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സേലയൂര്‍ സ്റ്റേഷനില്‍ നിന്ന് എത്തിയവര്‍ പോലീസുകാരെയും ഹോട്ടല്‍ ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു.

എന്നാല്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ഔദ്യോഗികമായി പരാതി നല്‍കാത്തതിനാല്‍ പോലീസുകാരെ മുന്നറിയിപ്പ് നല്‍കിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ പോലീസുകാര്‍ വഴക്കുണ്ടാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ താംബരം പോലീസ് കമ്മീഷണറേറ്റ് പോലീസുകാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു.

Exit mobile version