കാട് പിടിച്ചുകിടന്ന തരിശുഭൂമി വെട്ടിത്തെളിച്ച് പൊന്ന് വിളയിച്ചു; മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ പ്രയത്‌നത്തില്‍ ഓണക്കാലത്ത് നാട്ടുകാര്‍ക്ക് കിട്ടിയത് ജൈവപച്ചക്കറി

തൃശ്ശൂര്‍: കാട്പിടിച്ചു കിടന്ന തരിശുഭൂമി വെട്ടിത്തെളിച്ച് പൊന്ന് വിളയിച്ച് മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനും കൂട്ടരും. തൃശ്ശൂര്‍ ചേലക്കരയിലെ തോന്നുര്‍ക്കരയിലാണ് സംഭവം. കാര്‍ഷിക മേഖലയില്‍ സ്വന്തം നാടിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ കൃഷി ഇറക്കിയത്.

ഇത്തവണ ഓണക്കാലത്ത് വീട്ടിലേക്ക് മാത്രമല്ല ചുറ്റുവട്ടത്തെ വീടുകളിലേക്കും വരെ പച്ചക്കറി എത്തിയത് കെ രാധാകൃഷ്ണന്റെ കൃഷിതോട്ടത്തില്‍ നിന്നാണ്. ഓണക്കാലത്ത് ജൈവ പച്ചക്കറി ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും. കപ്പ, ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി, പാവല്‍, വെണ്ട, പയര്‍ എന്നിവയാണ് പ്രധാന കൃഷി. സ്ഥലത്തെ പയറും വെണ്ടയും നന്നായി വിളവെടുത്തു, കപ്പ പാകമാകുന്നതേ ഉള്ളൂ. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍.

ഈ കാണുന്ന ഒരേക്കറോളം കൃഷിയിടം തരിശുഭൂമിയായിരുന്നെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ തന്നെ നാട്ടുകാര്‍ക്ക് പ്രയാസമാണ്. വര്‍ഷങ്ങളോളം തരിശായി കിടന്ന ഈ സ്ഥലം ഒരു മാസം നീണ്ട പ്രയത്നത്തോടെയാണ് ഇവര്‍ കൃഷി ഭൂമിയാക്കി മാറ്റിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തരിശുനിലത്ത് പൊന്നുവിളയിച്ചത്.

Exit mobile version