തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകരെ തിരുവോണ തലേന്ന് വെട്ടിക്കൊലപ്പെടുത്തിയത് കോൺഗ്രസും യൂത്ത് കോൺഗ്രസുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. രണ്ട് മാസങ്ങൾക്ക് മുമ്പ് ഫൈസൽ എന്ന പേരുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അതേ സംഘമാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു.
‘കേരളത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കോൺഗ്രസും യൂത്ത് കോൺഗ്രസും ആസൂത്രണം ചെയ്തിരിക്കുന്ന അതിപൈശാചികമായ ഒരു കൊലപാതകമാണ് ഇന്ന് വെഞ്ഞാറമൂട്ടിൽ നടന്നിരിക്കുന്നത്. രണ്ട് പ്രവർത്തകരെയാണ് ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഈ സംഭവ സ്ഥലത്ത് രണ്ട് മാസങ്ങൾക്ക് മുമ്പ് ഫൈസൽ എന്ന് പേരുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകനെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അന്നും ഇതിന് സമാനമായ ഒരു പ്രവർത്തനം തന്നെയാണ് നടന്നത്. ഇന്ന് ഈ സംഭവത്തിൽ ദൃക്‌സാക്ഷികളുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം അന്നത്തെ അക്രമത്തിന് നേതൃത്വം കൊടുത്ത പ്രദേശത്തെ കൊടും കുറ്റവാളിയും യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകനുമായ സജീവ് എന്നയാളാണ് ഈ കൊലപാതകത്തിലും മുന്നിൽ നിന്ന് പ്രവർത്തിച്ചിരിക്കുന്നതും,’ എഎ റഹിം പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് കരിദിനം ആചരിക്കുമെന്നും റഹിം വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്എഫ്‌ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.