തളര്‍ന്ന കാലുകളിലേക്ക് നോക്കി നാണയത്തുട്ടുകള്‍ വച്ചുനീട്ടിയാല്‍, അവരോട് രാജന്‍ പറയും ‘സാറേ ആ പൈസയ്ക്കു കൂടി ലോട്ടറിയെടുത്തോളൂ’…! തൃശ്ശൂര്‍കാരുടെ പ്രിയപ്പെട്ട രാജന്‍ പറയും കേരളം തന്ന ഭാഗ്യക്കഥ

തൃശ്ശൂര്‍: തളര്‍ന്ന കാലുകളിലേക്ക് നോക്കി നാണയത്തുട്ടുകള്‍ വച്ചുനീട്ടിയാല്‍, അവരോട് രാജന്‍ പറയും ‘സാറേ ആ പൈസയ്ക്കു കൂടി ലോട്ടറിയെടുത്തോളൂ’…വീല്‍ചെയറില്‍ ഭിക്ഷയെടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു രാജന് എന്നാല്‍ ഇന്ന് അയാള്‍ കൈനീട്ടുന്നത് ചില്ലറയ്ക്ക് വേണ്ടിയല്ല അന്തസായി ലോട്ടറി വില്‍ക്കാനാണ്.

പോളിയോ ബാധിച്ചാണ് രാജന്റെ കാല്‍ തളര്‍ന്നത്. ഭിക്ഷാടനം അവസാനിപ്പിച്ചിട്ട് 9 വര്‍ഷമായി. പിച്ചക്കാരനില്‍ നിന്നു തൊഴിലാളിയിലേക്കുള്ള പരിണാമത്തിനു കാരണം ചോദിച്ചാല്‍ രാജന്‍ പറയും, ‘ഈ നഗരമാണ് എനിക്കൊരു ജീവിതം തന്നത്, കുടുംബം തന്നത്, അധ്വാനത്തിനു കൂലി തന്നത്..’

മുപ്പത്തിയഞ്ചുകാരനായ രാജന്‍ ഹൈദരാബാദിനടുത്ത് നിസാമാബാദിലെ ബോധന്‍മണ്ഡല്‍ സ്വദേഷശിയാണ്. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചു. രണ്ടു കാലുകളും അരയ്ക്കു താഴേക്കു ശോഷിച്ചു. രണ്ടു വട്ടം ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജന് 16 വയസ്സ് തികയും മുമ്പ് അച്ഛന്‍ അഞ്ചയ്യയും അമ്മ ലക്ഷ്മിയും മരിച്ചു. രാജന്‍ ഒറ്റയ്ക്കായി. ഭക്ഷണം കഴിക്കാന്‍ മാര്‍ഗമില്ലാതായി. പട്ടിണി കിടന്നു മരിക്കുമെന്നായപ്പോള്‍ കോയമ്പത്തൂരിലേക്കു വണ്ടികയറി. ഗാന്ധിപുരം ബസ് സ്റ്റാന്‍ഡിലെത്തി യാത്രക്കാര്‍ക്കു മുന്നില്‍ കൈനീട്ടിത്തുടങ്ങി.

പിച്ചയെടുത്തു കിട്ടുന്ന പണം കൊണ്ടു വല്ലതും വാങ്ങിക്കഴിക്കും. സ്റ്റാന്‍ഡിന്റെ മൂലയില്‍ കിടന്നുറങ്ങും. നിലത്തിഴഞ്ഞ് കാലുകളില്‍ വ്രണങ്ങളുണ്ടായി. പിന്നീട് യാചകര്‍ ചക്രവണ്ടി ഒരെണ്ണം സംഘടിപ്പിച്ച് അതിലായി ഭിക്ഷയെടുപ്പ്. ആറേഴു വര്‍ഷം അങ്ങനെ കടന്നുപോയപ്പോള്‍ ഒരുദിവസം, ഒപ്പം പിച്ചയെടുക്കുന്ന കര്‍ണാടകക്കാരന്‍ രാജനോടു പറഞ്ഞു, കേരളത്തില്‍ പോയാല്‍ എന്തെങ്കിലും പണിയെടുത്തു കഴിയാം. ആരുടെയും മുന്നില്‍ കൈനീട്ടേണ്ട.

അങ്ങനെ തൃശൂരിലേക്ക് വണ്ടികേറി. ആദ്യത്തെ കുറച്ചുനാള്‍ അലയേണ്ടിവന്നു. ചെട്ടിയങ്ങാടിയിലെ വികാസ് ലോട്ടറി ഏജന്‍സിയില്‍ നിന്നു ലോട്ടറി വാങ്ങി കച്ചവടം തുടങ്ങി. അന്നു മുതല്‍ ഇന്നുവരെ രാജന്‍ ആര്‍ക്കു മുന്നിലും യാചിച്ചിട്ടില്ല. സൗജന്യമായി ലഭിച്ചതൊന്നും സ്വീകരിച്ചിട്ടുമില്ല. ലോട്ടറി എടുക്കാന്‍ രാജനു മുന്നില്‍ വാഹനം നിര്‍ത്തുന്ന ചിലര്‍ അനുകമ്പ തോന്നി ഭിക്ഷയായി പണം നീട്ടും.
സന്തോഷത്തോടെ പണം കൈനീട്ടി വാങ്ങിയശേഷം രാജന്‍ ലോട്ടറി ടിക്കറ്റുകള്‍ തിരികെ നല്‍കും.

ദിവസവും രാവിലെ ആറുമണിക്കു കച്ചവടം തുടങ്ങും. ലോട്ടറി വിറ്റുതീരുന്നതു വരെ ചക്രവണ്ടി കൈകൊണ്ടു തള്ളി നഗരം മുഴുവന്‍ സഞ്ചരിക്കും. ഓരോദിവസവും വണ്ടിയുന്തി പുതുക്കാട്, മണ്ണുത്തി, മുതുവറ തുടങ്ങിയ സ്ഥലങ്ങള്‍ വരെ മാറിമാറി സഞ്ചരിക്കാറുണ്ട്. വിറ്റുതീര്‍ന്നാല്‍ തിരിച്ചെത്തും. ലോട്ടറി ഏജന്‍സിയുടെ തിണ്ണയില്‍ അന്തിയുറക്കം. ലോട്ടറി വിറ്റുകിട്ടുന്ന പണം ഓരോ ആഴ്ചയും വീട്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴി അയയ്ക്കും.

മാസത്തില്‍ 10 ദിസവം ഈ മനുഷ്യനെ കേരളത്തില്‍ കാണില്ല. നിസാമാബാദിലെ സ്വന്തം വീട്ടിലേക്കു പോകും. കാരണം, ഭാര്യയും 8 മാസം പ്രായമുള്ള മകന്‍ രാജ്യവര്‍ധനും രാജനെ കാത്തുവീട്ടിലിരിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പായിരുന്നു രാജന്റെ കല്യാണം. സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്നു ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ് കല്യാണത്തിനു തുനിഞ്ഞത്.

ഭാര്യക്കും കുഞ്ഞിനും താന്‍ മാത്രമേ ഉള്ളൂ അതുകൊണ്ട് യാത്ര മുടക്കാറില്ല, മാത്രമല്ല പോകുമ്പോള്‍ ഭാര്യയ്ക്കും മകനും എന്തെങ്കിലും സമ്മാനം കയ്യില്‍ കരുതും. ഇത്തവണ ഒരു കുട്ടിയുടുപ്പ് വാങ്ങിയിട്ടുണ്ട്. സ്ഥിരമായി വണ്ടിയുന്തി ഇടതുകൈക്ക് ശക്തമായ വേദന തുടങ്ങിയതു മാത്രമാണ് രാജന്റെ വിഷമം.

Exit mobile version