തിരച്ചിലോടുതിരച്ചില്‍; ഭര്‍ത്താവുമായി പിണങ്ങി പുഴയില്‍ച്ചാടി, യുവതിയെ കണ്ടെത്തിയത് തെങ്ങിന്‍തോപ്പില്‍

മലപ്പുറം: ഭര്‍ത്താവുമായി വഴക്കിട്ട് പിണങ്ങിയ യുവതി പുഴയില്‍ച്ചാടി. തിരിച്ചില്‍ നടത്തിയപ്പോള്‍ യുവതിയെ കണ്ടെത്തിയത് തെങ്ങിന്‍തോപ്പില്‍. ഒതായി ആര്യന്തൊടിക കടവിലാണ് സംഭവം. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവതിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

തിങ്കളാഴ്ചയാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ട് പിണങ്ങിയ യുവതി വീടുവിട്ടിറങ്ങുകയായിരുന്നു. വൈകിട്ട് 7ന് കടവിലെത്തിയ യുവതി ബാഗും മറ്റും വലിച്ചെറിഞ്ഞശേഷം പുഴയിലേക്ക് ചാടുന്നത് ഇവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് കണ്ടത്. തുടര്‍ന്ന് സമീപവാസികളടക്കം എത്തി തിരച്ചില്‍ തുടങ്ങി.

ഇതിനിടെ, വിവരം അറിഞ്ഞ് പോലീസും തിരുവാലിയില്‍നിന്ന് അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് എത്തി. രാത്രി 10 വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് എടവണ്ണ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി.

രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് യുവതിയെ അടുത്തുള്ള തെങ്ങിന്തോപ്പില്‍ കണ്ടെത്തിയ വിവരം അറിഞ്ഞത്. പുഴയില്‍ ചാടിയ യുവതി തിരിച്ചുനീന്തി സമീപത്തെ തെങ്ങിന് തോപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.

Exit mobile version