‘ബിജെപിക്കൊപ്പം നില്‍ക്കാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും കഴിയില്ല’; സിപിഎം സമരത്തില്‍ പങ്കാളിയായ തിരുവനന്തപുരം നഗരസഭ കൗണ്‍സിലറെ ബിജെപി സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: സിപിഎം സമരത്തില്‍ പങ്കാളിയായ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലര്‍ വിജയകുമാരിയെ ബിജെപി സസ്‌പെന്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരത്തിലാണ് വിജയകുമാരി പങ്കാളിയായത്.

അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തത്. ബിജെപി ജില്ലാ നേതൃത്വവുമായി വിജയ കുമാരി കുറച്ച് കാലമായി ഇടഞ്ഞു നില്ക്കുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി കുടുംബ സമേതമാണ് സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുത്തത്.

ബിജെപിയും മോഡി സര്‍ക്കാരും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്ന് അവര്‍ പ്രതികരിച്ചു. നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നില്‍ക്കാന്‍ മനഃസാക്ഷിയുള്ള ആര്‍ക്കും കഴിയില്ലെന്നും വിജയകുമാരി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വീടുകള്‍ സമര കേന്ദ്രമാക്കിയാണ് സിപിഎം സത്യഗ്രഹം സംഘടിപ്പിച്ചത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി നേതാക്കള്‍ കുടുംബങ്ങളൊത്ത് സമരത്തില്‍ പങ്കെടുത്തു. സിപിഎം മന്ത്രിമാരും വസതികളില്‍ സത്യഗ്രഹമിരുന്നു. വീടുകള്‍ക്ക് പുറമെ പാര്‍ട്ടി ഓഫീസുകളും സമരവേദിയായി. വൈകിട്ട് നാലുമുതല്‍ നാലരവരെയായിരുന്നു സമരം നടത്തിയത്.

Exit mobile version