കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരണത്തിന് കീഴടങ്ങി. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി ആണ് മരിച്ചത്. 38 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. ഇതോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു.

ഈ മാസം ഏഴിനാണ് കരിപ്പൂര്‍ വിമാനാപകടം നടന്നത്. ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.

അതേസമയം വിമാനാപകടത്തില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരായ 55 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ നാട്ടുകാര്‍ക്ക് പുറമേ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഉള്‍പെടും. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സമീപവാസികളായ 150 ഓളം പേര്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് അന്ന് മുതല്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

Exit mobile version