കണ്ണൂർ: മരണശേഷം കൊവിഡ് പരിശോധനാഫലം വന്നില്ല, വീട്ടമ്മയുമായി സമ്പർക്കമുണ്ടായ 16 പേർക്ക് കൊവിഡ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 10 ന് മരിച്ച കല്യാശ്ശേരി സൗത്ത് സ്വദേശിനിയുടെ മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇവരുടെ കുടുംബത്തിലെ 16 പേരാണു സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.
വീട്ടമ്മയ്ക്ക് പ്രാഥമിക പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെങ്കിലും ഇതുവരെ ഫലം ലഭിച്ചിട്ടില്ല. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കീച്ചേരി സ്വദേശി കീരീരകത്ത് ഫാത്തിമ (70) യാണ് കഴിഞ്ഞ ആഴ്ച 10ന് രാത്രിയോടെ മരിച്ചത്.
ഇവർ കടുത്ത പനിയെത്തുടർന്നു സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഏറെ അവശയായതിനെ തുടർന്നു കഴിഞ്ഞ തിങ്കൾ വൈകിട്ട് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരണം സംഭവിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തിലൂടെ കുടുംബത്തിലെ 14 പേർക്കും, ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ ബന്ധുക്കളായ ഓരോ സ്ത്രീകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.