കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്നു മുതല്‍ സൗദി എയര്‍ലൈന്‍സ് പറന്നിറങ്ങും..!

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങള്‍ക്ക് ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങി. സൗദി എയര്‍ലൈന്‍സാണ് ആദ്യ സര്‍വ്വീസ് തുടങ്ങുന്നത്. മൂന്നര വര്‍ഷത്തിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കുള്ള പറക്കല്‍ പുനരാരംഭിച്ചത്. ആദ്യ സര്‍വീസ് ബുധനാഴ്ച പുലര്‍ച്ചെ 3.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടും. രാവിലെ പതിനൊന്ന് മണിക്കാണ് ഇത് കരിപ്പൂരിലെത്തുക. പുനര്‍സര്‍വീസിനോടനുബന്ധിച്ചു ഇരു വിമാനത്താവളങ്ങളിലും വിപുലമായ സ്വീകരണമുണ്ടാകും.

റിയാദില്‍ നിന്ന് മൂന്നും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലും സര്‍വീസുകളാണ് ഉണ്ടാവുക. നിലവില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളുരു, ലക്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

ഉച്ചക്ക് 1.10നു കരിപ്പൂരില്‍ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യങ്ങള്‍ നല്‍കുന്ന എയര്‍ ബസ് എ 330300 ഇനത്തില്‍പെട്ട വിമാനമാണ് സര്‍വീസിനുള്ളത്. 36 ബിസിനസ് ക്ലാസുകള്‍ ഉള്‍പ്പെടെ 298 സീറ്റുകളുണ്ട് വിമാനത്തില്‍.

ഇന്ത്യന്‍ സെക്റ്ററില്‍ സൗദിക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് കോഴിക്കോട്ടേക്കാണ്. ആദ്യ യാത്രയില്‍ എയര്‍ലൈന്‍സ് ഉന്നദ്യോഗസ്ഥരും സൗദിയിലെ പ്രമുഖരും സംഘടനാ നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം യാത്രക്കാരായെത്തും.

Exit mobile version